National
ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും വനിതകളെ ചാവേറുകളായും സായുധ പോരാളികളായും ഉപയോഗിക്കാൻ വ്യാപകനീക്കം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ മുൻനിർത്തി ആക്രമണങ്ങൾ നടത്താനാണ് പാക് ഭീകരസംഘനകളുടെ നീക്കം.
വനിതാവിഭാഗം
ഇതുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് കഴിഞ്ഞ വർഷം ഒക്ടോബറിൽ "ജമാഅത്ത് ഉൽ മുമിനാത്ത്' എന്ന വനിതാ വിഭാഗത്തിനു രൂപം നൽകിയിരുന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ലഷ്കർ ഇ തൊയ്ബ തങ്ങളുടെ സ്ത്രീ വിഭാഗമായ "ത്വയിബത്ത്' എന്ന ശൃംഖലയും സജീവമാക്കിയിരിക്കുകയാണ്. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിലാണ് ഭീകരർ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും.
റിക്രൂട്ട്മെന്റ്
വിദ്യാസമ്പന്നരായ മുസ്ലിം യുവതികളെ ലക്ഷ്യമിട്ടാണ് ഭീകര സംഘടനകളുടെ പ്രവർത്തനം. മുസ്ലിം ആരാധന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകളിലൂടെ മതവികാരം ചൂഷണം ചെയ്താണ് ഇവരെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്പതിന് ലാഹോറിൽ ത്വയിബത്തിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ലഷ്കർ കമാൻഡർമാരുടെ ഭാര്യമാരടക്കം പങ്കെടുക്കുകയും ഭീകരവാദത്തെ മഹത്വവത്ക്കരിക്കുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ ഇത്തരത്തിൽ ഭീകരപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതു സമൂഹത്തിൽ ആഴത്തിൽ വിഷം വിതയ്ക്കുന്നതിനു തുല്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
നേരത്തെ, പുരുഷന്മാരെ മാത്രം ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്ന സംഘടനകളുടെ പ്രവർത്തനശൈലിയിൽ വന്ന മാറ്റം സുരക്ഷാ ഏജൻസികൾക്കു വലിയ വെല്ലുവിളിയായി മാറിയ സാഹചര്യമാണു നിലവിലുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കടുത്ത വെല്ലുവിളി
ആശയപ്രചാരണം, സാധനങ്ങളുടെ കൈമാറ്റം, പുതിയ അംഗങ്ങളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾക്കായി സ്ത്രീകളെ ഉപയോഗിക്കുന്നതുവഴി ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തുന്നത് അന്വേഷണ ഏജൻസികൾക്കു ശ്രമകരമായ ജോലിയാകും. ജെയ്ഷെ മുഹമ്മദിന്റെ ലഷ്കറിന്റെയും പുതിയ തന്ത്രത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സമിതിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, പുൽവാമ ചാവേർ സ്ഫോടനം, അടുത്തിടെ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഈ സംഘടനകളുടെ പുതിയ നീക്കം ദക്ഷിണേഷ്യൻ സുരക്ഷാ മേഖലയിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
International
ടെൽ അവീവ്: പലസ്തീൻകാരൻ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അക്രമി കാൽനടയാത്രക്കാരിലേക്കു വാഹനം ഓടിച്ചുകയറ്റുകയും പിന്നീട് കത്തിയാക്രമണം നടത്തുകയുമായിരുന്നു.
വടക്കൻ നഗരമായ ബേത്ത് ഷിയാനിലാണ് ജനങ്ങളിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ഇവിടെ അറുപത്തെട്ടുകാരൻ മരിക്കുകയും 16കാരനു പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കാറിൽ രക്ഷപ്പെട്ട അക്രമി 12 കിലോമീറ്റർ അകലെ ഐൻ ഹാരോദിൽ നടത്തിയ കത്തിയാക്രമണത്തിൽ 37 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.
അക്രമിയെ ആയുധധാരിയായ ഒരു ഇസ്രേലി വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനു കൂക്കിവിളി.
ഭീകരാക്രമണം നടന്ന് ഒരാഴ്ച പൂർത്തിയായ ഇന്നലെ ബോണ്ടി ബീച്ചിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേളയിൽ ആൽബനീസിന്റെ പേരു വിളിച്ചുപറഞ്ഞപ്പോഴും കൂക്കിവിളികൾ ഉയർന്നു.
14ാം തീയതി ഞായറാഴ്ച ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യൻ പൗരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരനായ മകൻ നവീദ് ആക്രവും നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. സാജിദിനെ പോലീസ് വധിച്ചു.നവീദിനെ വെടിവച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ യഹൂദവിരുദ്ധ വികാരം വർധിക്കുന്നതു തടയാൻ ആൽബനീസ് നടപടികളെടുത്തില്ലെന്ന വിമർശനം ശക്തമാണ്.
ഇന്നലത്തെ അനുസ്മരണത്തിൽ പതിനായിരങ്ങളാണു പങ്കെടുത്തത്. ഒരു മിനിറ്റ് മൗനാചരണത്തിൽ ഓസ്ട്രേലിയയിലെ ടവി, റേഡിയോ ചാനലുകളും പങ്കാളികളായി.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ് ഭീകരാക്രമണമാണെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്. ഐഎസിൽനിന്നു പ്രചോദനമുൾക്കൊണ്ട് നടത്തിയ ഭീകരാക്രമണമായിരുന്നെന്ന് ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസി ബാരറ്റ് പറഞ്ഞു.
പ്രദേശത്തുനിന്നും പിടിച്ചെടുത്ത വാഹനത്തിൽ കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകയുടെ സാന്നിധ്യമുൾപ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീകരാക്രമണമെന്ന നിഗമനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. പ്രതികൾ കഴിഞ്ഞ മാസം ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു.
അവരുടെ യാത്രയ്ക്കുള്ള കാരണങ്ങളും ഫിലിപ്പീൻസിൽ അവർ എവിടേക്ക് പോയി എന്നതും അന്വേഷിക്കുമെന്ന് ലാൻയോൺ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്ത പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ സ്ഫോടകവസ്തുക്കളുണ്ടായിരുന്നു. ഐഎസ് പതാകകളും വാഹനത്തിലുണ്ടായിരുന്നതായി ലാൻയോൺ കൂട്ടിച്ചേർത്തു.
സിഡ്നി: ഭീകരരിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദിനെ (42) പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആശുപത്രിയിൽ സന്ദർശിച്ചു. സിറിയയിൽ ജനിച്ച പഴക്കച്ചവടക്കാരനായ അഹമ്മദിന് ഇന്ന് കൂടുതൽ ശസ്ത്രക്രിയ നടത്തുമെന്ന് ആൽബനീസ് അറിയിച്ചു. അഹമ്മദ് ഓസ്ട്രേലിയയുടെ യഥാർഥ ഹീറോയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.
അഹമ്മദിനെ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്. അദ്ദേഹം യഥാർഥ ഓസ്ട്രേലിയൻ ഹീറോയാണ്. ഓസ്ട്രേലിയ ധീരരാജ്യമാണ്. രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനമാണ് അൽ അഹമ്മദ്. ഈ രാജ്യത്തെ വിഭജിക്കാൻ നമ്മൾ അനുവദിക്കില്ല. ഭീകരർ ആഗ്രഹിക്കുന്നത് അതാണ്. ഞങ്ങൾ പരസ്പരം ആശ്ലേഷിക്കുകയും ഇതിനെ മറികടക്കുകയും ചെയ്യുമെന്ന് ആൽബനീസ് കൂട്ടിച്ചേർത്തു.
അഹമ്മദിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും ഒപ്പം പ്രധാനമന്ത്രി 30 മിനിറ്റ് നേരമാണ് ആശുപത്രിയിൽ ചെലവഴിച്ചത്. ആക്രമണത്തിനിടെ രക്ഷാപ്രവർത്തനം നടത്തിയ ബോണ്ടി ബീച്ചിലെ ലൈഫ് ഗാർഡുകളും അഭിനന്ദനങ്ങൾക്ക് അർഹരായി. വെടിവയ്പിനിടെ കടലിലേക്ക് ഓടിയിറങ്ങിയ ആളുകളെ രക്ഷപ്പെടുത്തിയാണ് ഇവർ ഹീറോകളായത്.
National
ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളും ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്ത് ഇന്ത്യൻ ഘടകത്തിന്റെ പ്രധാനിയും വിവാദ സർവകലാശായിലെ ഡോക്ടറുമായി ഷഹീൻ സയിദ് പദ്ധതിയിട്ടിരുന്നത് വൻ ആക്രമണങ്ങൾ. ഒരു വനിതാ ഡോക്ടർ, രണ്ടു പരാജയപ്പെട്ട വിവാഹങ്ങൾ, പുതുതായി കണ്ടെത്തിയ പ്രണയം, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായി ബന്ധം, ഇന്ത്യയിൽ തീവ്രവാദത്തിനായി പദ്ധതികൾ തയാറാക്കി, ഒടുവിൽ പിടിയിൽ... ഷഹീൻ സയിദ് എന്ന 46കാരി നയിച്ചത് നിഗൂഢതകൾ നിറഞ്ഞ ജീവിതം.
അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർമാരായ ഷഹീൻ സയിദും മുസമ്മിൽ ഷക്കീലും കമിതാക്കളായിരുന്നു. രണ്ടു വിവാഹത്തിലും സന്തോഷം കണ്ടെത്താനാകാതെ ഷഹീൻ മുസമ്മിലുമായി അടുപ്പത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 2023ൽ ഇരുവരും വിവാഹിതരായി. പാക്കിസ്ഥാനോടു മാനസികമായി കൂറുപുലർത്തിയിരുന്ന ഷഹീൻ, വിവിധ തീവ്രവാദസംഘടനകളുടെ പ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ച സ്ത്രീയുമായിരുന്നു. ഇരുവരുടെയും ബന്ധം തുടങ്ങിയതുതന്നെ ഒരേ തൂവൽപ്പക്ഷികൾ എന്ന തിരിച്ചറിവിൽനിന്നാണ്.
വളർന്നത് ലക്നൗവിൽ
ലക്നൗവിലെ ജനസാന്ദ്രതയുള്ള ഡാലിഗഞ്ച് പ്രദേശത്ത് വളർന്ന ഷഹീൻ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു. അലഹബാദിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ അവർ പിന്നീട് ഫാർമക്കോളജിയിൽ സ്പെഷലൈസ് ചെയ്തു. ഷഹീനിന്റെ പിതാവ് സയിദ് അഹമ്മദ് അൻസാരി സർക്കാർ ജീവനക്കാരനായിരുന്നു. ഇവരുടെ കുടംബാംഗങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
10 വർഷം മാത്രം
2003ൽ ഷഹീൻ നേത്രരോഗവിദഗ്ധനായ ഡോ. സഫർ ഹയാത്തിനെ വിവാഹം കഴിച്ചു. അവർക്കു രണ്ട് കുട്ടികളുണ്ട്. എന്നാൽ, ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. "ഞങ്ങൾ 2003 നവംബറിൽ വിവാഹിതരായി. ഞാൻ ഷഹീനിന്റെ സീനിയറായിരുന്നു. 2012 അവസാനത്തോടെയാണ് ഞങ്ങളുടെ വിവാഹമോചനം നടന്നത്. അതിലേക്ക് നയിച്ചത് എന്താണെന്നോ, അവളുടെ മനസിലുണ്ടായിരുന്നത് എന്താണെന്നോ എനിക്കറിയില്ല. ഞങ്ങൾക്കിടയിൽ ഒരിക്കലും ഒരു തർക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് ഒരിക്കലും ഒരു സൂചന ഉണ്ടായിരുന്നില്ല...' ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സഫർ പറഞ്ഞു. മികച്ച ശമ്പളത്തിനും ജീവിതനിലവാരത്തിനും വേണ്ടി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാമെന്ന് അവൾ ഒരിക്കൽ നിർദേശിച്ചു. ഇവിടെ ബന്ധുക്കളെല്ലാവരുമുണ്ട്. അവിടെ തങ്ങൾ ഒറ്റപ്പെടുമെന്നും പറഞ്ഞതായും സഫർ കൂട്ടിച്ചേർത്തു.
രണ്ടാം വിവാഹം
വിവാഹമോചനം ഷഹീന് ആഘാതമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പിന്നീട് ജോലി ഉപേക്ഷിച്ച് ഒറ്റയ്ക്കു താമസിച്ചു. ഈ സമയത്ത് ഇവർ എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. എന്നതിനെക്കുറിച്ച് അറിവില്ല. എട്ടു വർഷത്തോളം ഇവർ ഒറ്റയ്ക്കു താമസിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാലത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് ഗാസിയാബാദിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന ഒരാളെ അവർ പുനർവിവാഹം കഴിച്ചു. എന്നാൽ, ഈ വിവാഹവും അധികകാലം നീണ്ടുനിന്നില്ല.
മുസമ്മിൽ-ഷഹീൻ ബന്ധം
ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ തന്റെ ജൂണിയറും കാഷ്മീരി ഡോക്ടറുമായ മുസമ്മിൽ ഷക്കീലുമായി ഷഹീൻ അടുക്കുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ മുസമ്മിലിനോട് ഷഹീനിന് കടുത്ത അഭിനിവേശമാണുണ്ടായിരുന്നത്. തീവ്രവാദത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഇരുവരുടെയും ബന്ധം പെട്ടെന്നു വളർന്നു. 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്കു സമീപമുള്ള പള്ളിയിൽവച്ചാണ് ഇരുവരും വിവാഹിതരായത്. അവർ ഒരുമിച്ചു താമസം തുടങ്ങി. അവിടെനിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇരുവരും ഒന്നിച്ചുനീങ്ങുകയായിരുന്നു. ഷഹീനിനെ കൊടും തീവ്രവാദിയായി മാറ്റിയെടുത്തത് മുസമ്മിൽ ആണെന്നും റിപ്പോർട്ടുണ്ട്.
നേതൃത്വത്തിലേക്ക്
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്തിലെ അംഗങ്ങളുമായി ചേർന്നു പ്രവർത്തനം ആരംഭിച്ച ഷഹീൻ ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമായിരുന്നു. പാക്കിസ്ഥാനിൽനിന്നുള്ള നിർദേശപ്രകാരം ദന്പതികൾക്ക് പരിശീലനവും ക്ലാസുകളും നൽകി. ജെയ്ഷെ സ്ഥാപകനും ആഗോളഭീകരനുമായ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് ഉൾ മൊമിനാത്തിന്റെ ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതലയാണ് സയീദിന് ലഭിച്ചത്. ജമ്മു കാഷ്മീർ, ഡൽഹി-എൻസിആർ, ഹരിയാന എന്നിവിടങ്ങളിലുള്ള സംഘാംഗങ്ങൾക്ക് ഫണ്ട് കൈമാറാനും സന്ദേശങ്ങൾ കൈമാറാനും തുടങ്ങി. ഡോക്ടർ എന്ന തങ്ങളുടെ ജോലിയുടെ മറവിലായിരുന്നു ഇതെല്ലാം. ഡോക്ടർമാരുടെ ഭീകരസംഘത്തെ രൂപീകരിക്കുന്നതിന്റെ ചുമതല ഷഹീനിനായിരുന്നുവെന്നാണ് റിപ്പോർട്ട്.
National
ബംഗളൂരു: ഭീകരശ്രംഖല രൂപീകരിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് കർണാടകയിലെ ശിവമോഗയിൽ അറസ്റ്റിലായ രണ്ടു പേർക്കു പ്രത്യേക എൻഐഎ കോടതി ആറുവർഷം കഠിനതടവ് ശിക്ഷിച്ചു.
34 കാരനായ സാബിയുള്ളയെയും നദീം ഫൈസലിനെയുമാണ് (29) ഗൂഢാലോചന. രാജ്യദ്രോഹം, ഭീകരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചത്.
International
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കത്തോലിക്കാ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു.
നോർത്ത് കിവു പ്രവിശ്യയിലെ ബ്യാംബ് വെ പട്ടണത്തിൽ കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിലേറെയും രോഗികളാണ്. വെള്ളിയാഴ്ച രാത്രി പത്തോടെ എഡിഎഫ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധമുള്ള സംഘമാണ് എഡിഎഫ്.
കൂട്ടക്കൊലയ്ക്കു പിന്നാലെ ഭീകരർ ആശുപത്രി തീവച്ചു നശിപ്പിച്ചു. മറ്റേണിറ്റി വാർഡിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.